വല്ലക്കുന്ന് : ഒഴിഞ്ഞു പോകാത്ത വെള്ളക്കെട്ടുമൂലം കഴിഞ്ഞ രണ്ടു ദശാബ്ദമായി തുടർച്ചയായി കൃഷി മുടങ്ങി കിടന്നിരുന്ന ചെമ്മീന്‍ചാല്‍ പാടശേഖരത്തിൽ നെല്‍കൃഷിക്കായ് ഒരുങ്ങുന്നതിന്റെ ഭാഗമായി 250 ഏക്കറിലേ കെട്ടികിടക്കുന്ന വെള്ളം കെ എൽ ഡി സി കനാലിലേക്ക് പമ്പ് ചെയ്തു ഒഴിവാക്കുന്ന പ്രവൃത്തി ആരംഭിച്ചു. ചൊവാഴ്ച രാവിലെ ഇരിങ്ങാലക്കുട എം.എല്‍.എ. പ്രൊഫ. കെ.യു. അരുണന് ഡി-വാട്ടറിംഗ് പംബിംഗ് സ്വിച് ഓണ്‍ കര്‍മം കർഷകരുടെ സാനിധ്യത്തിൽ നിർവഹിച്ചു. മുരിയാട് കോളിന്റെ തെക്ക് ആളൂര്‍-വേളൂക്കര ഗ്രാമ പഞ്ചായത്തുകളില്‍ പെടുന്ന തൊമ്മാന- വല്ലക്കുന്ന് ചെമ്മീന്‍ചാല്‍ പാടശേഖരത്തില്‍ അടുത്ത 4 മാസത്തിനുള്ളിൽ ആദ്യ വിളവെടുപ്പ് കഴിയുമെന്നാണ് ചെമ്മീന്‍ചാല്‍ പാടശേഖരസമിതി പ്രതീക്ഷിക്കുന്നത്.
1980 ന് ശേഷം നിലവിൽ വന്ന കെ എൽ ഡി സി കനാൽ നിർമാണത്തിലെ അശാസ്ത്രീയത മൂലം ചെമ്മീന്‍ചാല്‍ പാടശേഖരത്തിൽ വെള്ളക്കെട്ട് രൂപപെടുകയായിരുന്നു. കനത്ത വേനലിൽ പോലും ഈ മേഖലയിൽ വെള്ളക്കെട്ട് മാറാറില്ല. തൊമ്മാന മുതൽ താഴേക്കാട് വരെ കെ എൽ ഡി സി കനാൽ നിർമാണം നീട്ടണമെന്ന കൃഷിക്കാരുടെ ആവശ്യം അധികൃതർ ഇപ്പോൾ ചെവികൊണ്ട ലക്ഷണമാണ് കാണുന്നത്. ഇത് ഇവിടെ കൃഷി ഇറക്കാൻ ഇവർക്ക് പ്രചോദനമായിട്ടുണ്ട്.
വർഷങ്ങളായി കൃഷി മുടങ്ങി കിടക്കുന്നിടത്ത് സർക്കാറിന്റെ സഹായ വാഗ്ദാനം കർഷകർ പ്രതീക്ഷയോടെയാണ് കാണുന്നത്. പംബിംഗ് സ്വിച് ഓണ്‍ കർമ്മത്തിൽ വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ തിലകൻ അദ്ധ്യക്ഷത വഹിച്ചു. ആളൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ ആർ ഡേവിസ്, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ കാതറിൻ പോൾ, ടി ജി ശങ്കരനാരായണൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ തോമസ് കോലംകണ്ണി, വാർഡ് മെമ്പർമാരായ ഐ കെ ചന്ദ്രൻ, പ്രകാശൻ വേളൂക്കര കൃഷി ഓഫീസർ തോമസ് പി.ഓ, ആളൂർ കൃഷി ഓഫീസർ മുഹമ്മദ് ഹാരിസ് ചെമ്മീന്‍ചാല്‍ പാടശേഖരസമിതി പ്രസിഡന്റ് കെ കെ മോഹനൻ, സെക്രട്ടറി പ്രവീൺ മൈക്കിൾ എന്നിവർ പങ്കെടുത്തു.